ന്യൂഡൽഹി: കീടനാശിനി നിയന്ത്രണ നിയമത്തിന്റെ കരട് ബിൽ തയാറാക്കി കേന്ദ്ര സർക്കാർ. 1968ലെയും 1971ലെയും ഇൻസെക്ടിസൈഡ്സ് നിയമങ്ങളെ പുനഃസ്ഥാപിക്കുന്ന പുതിയ ബിൽ വ്യാജ കീടനാശിനികളെ നിയന്ത്രിക്കുന്നതിനും കർഷകക്ഷേമം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്രം പറയുന്നു.
കീടനാശിനികളുടെ ശാസ്ത്രീയ, സാങ്കേതിക വശങ്ങളിൽ ഉപദേശം നൽകാനായി കേന്ദ്ര കീടനാശിനി ബോർഡിന്റെയും കീടനാശിനികളുടെ രജിസ്ട്രേഷനായി രജിസ്ട്രേഷൻ കമ്മിറ്റിയുടെയും രൂപീകരണവും ബിൽ ശിപാർശ ചെയ്യുന്നുണ്ട്. വ്യാജ കീടനാശിനികളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്ന ബില്ലിൽ രജിസ്ട്രേഷനില്ലാതെ ഇറക്കുമതി ചെയ്യുന്ന കീടനാശിനികൾക്ക് കർശന ശിക്ഷകളാണ് ചുമത്തുന്നത്.
പുതിയ ബില്ലിൽ നിയമനിർവഹണ അധികാരങ്ങൾ വിപുലീകരിച്ചിട്ടുമുണ്ട്. ബില്ലിനു കീഴിൽ നിയമിക്കപ്പെടുന്ന കീടനാശിനി ഇൻസ്പെക്ടർമാർക്ക് വാഹനമടക്കം പരിശോധിക്കാനും കീടനാശിനിയുമായി ബന്ധപ്പെട്ട ഏതു രേഖകൾ പരിശോധിക്കാനും അവയുടെ പകർപ്പുകൾ സൃഷ്ടിക്കാനും സാംപിളുകൾ ശേഖരിക്കാനും അധികാരമുണ്ട്.
ഗുണനിലവാരമുള്ള കീടനാശിനികൾ മാത്രമാണ് കർഷകരിലേക്കെത്തുന്നതെന്ന് ഉറപ്പാക്കാൻ പരീക്ഷണ ലബോറട്ടറികളുടെ അക്രഡിറ്റേഷനും ബിൽ ഉറപ്പാക്കുന്നുണ്ട്. ഇതിനോടൊപ്പം ആരോഗ്യത്തിനു ഹാനികരമെന്നു കണ്ടാൽ ഏതു സമയത്തും കീടനാശിനിയുടെ ലൈസൻസ് റദ്ദാക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ബിൽ നിയമമാകുന്നതോടെ കീടനാശിനികളുടെ ഉത്പാദനം, ഇറക്കുമതി, ലേബലിംഗ്, വിൽപന, ഉപയോഗം തുടങ്ങിയവയെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. കരടിൽ ഫെബ്രുവരി നാലു വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാം.